കൊച്ചി ഫ്ലാറ്റ് പീഡന കേസിലെ പ്രതി മാർട്ടിൻ ജോസഫ് തൃശ്ശൂരിൽ യുവതിയെ കുത്തിയ കേസിൽ പിടിയിൽ. ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടക്കുന്നതിനിടെ ഇന്ന് പുലർച്ചെ ഒന്നരയോടെ പേരാമംഗലം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ടുദിവസം മുൻപാണ് തൃശൂർ അടാട്ട് ഉള്ള ഫ്ലാറ്റിൽ വെച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയായ 26 വയസുള്ള ശാർമിളയെ ഇയാൾ കത്തികൊണ്ട് കുത്തി ഗുരുതര പരിക്കേൽപ്പിച്ച് രക്ഷപ്പെട്ടത്. യുവതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിയുമായി ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ച് വരുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. രക്ഷപ്പെട്ട പ്രതിക്കായി ആദ്യഘട്ടത്തിൽ വടക്കൻ ജില്ലകളിൽ അന്വേഷണം വ്യാപിച്ചെങ്കിലും ഇയാൾ ബാംഗ്ലൂരിലേക്ക് കടന്നുള്ള വിവരത്തെ തുടർന്ന് പോലീസ് ബാംഗ്ലൂരിലേക്കും വ്യാപിപ്പിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. മാർട്ടിൻ ജോസഫിന്റെ അറസ്റ്റ് പേരാമംഗലം പോലീസ് രേഖപ്പെടുത്തി.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് മട്ടന്നൂർ സ്വദേശിനിയായ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂർ പുറ്റേക്കര സ്വദേശി മാർട്ടിൻ ജോസഫ്. മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ മട്ടന്നൂർ സ്വദേശിയായ ഇരുപത്തേഴുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിൽ 2021 ജൂൺ 11 ന് മാർട്ടിനെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. തൃശൂർ മുണ്ടൂർ കിരാലൂർ അയ്യംകുന്നത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ പരിസരത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറി. സ്ഥലത്തെത്തിയ മുന്നൂറോളം പേരുടെ സഹായത്തോടെ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം മാർട്ടിനെ പിടികൂടിയത്