IJKVOICE

ലൈംഗീകാതിക്രമം

ഒമ്പത് വയസ്സുക്കാരനെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് 6 വർഷം കഠിനതടവും പിഴയും

ഇരിഞ്ഞാലക്കുട:- 9 വയസ്സു പ്രായമുള്ള ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസ്സിൽ പ്രതിയ്ക്ക് 6 വർഷം കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു.

2023 മെയ് മാസം 3 നും ആയതിനു മുമ്പുള്ള ദിവസങ്ങളിലും ആൺകുട്ടിയെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് വലപ്പാട് പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ നാട്ടിക സ്വദേശിയായ പുറക്കാംപ്പുള്ളി മണികണ്‌ഠൻ (57) നെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളേയും 17 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നൽകിയിരുന്നു. വലപ്പാട് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന കെ. സലീം ആണ് കേസ്സ് രജിസ്റ്റർ ചെയ്ത്‌ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

പോക്സോ നിയമത്തിൻ്റെ വിവിധ വകുപ്പുകളിലായി 6 വർഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 4 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു.

പിഴ സംഖ്യ ഈടാക്കിയാൽ ആയത് ഇരയ്ക്ക് നഷ്‌ടപരിഹാരമായി നൽകുവാനും കൂടാതെ, ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുവാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്