ബൈക്കിൽ സഞ്ചരിച്ച് സന്ധ്യാ സമയങ്ങളിൽ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന വിരുതൻ പിടിയിൽ
കൊടകര : മറ്റത്തൂർ കുന്ന് , ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് എല്ലാ ദിവസവും ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് ബൈക്കിൽ സഞ്ചരിച്ച് ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പുറകിലൂടെ എത്തി പെട്ടെന്ന് സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഒട്ടും പേടിയില്ലാതെ ലാഘവത്തോടെ സഞ്ചരിക്കുന്ന വിരുതൻ കൊടകര പോലീസിന്റെ പിടിയിലായി. ഷനാസ് 31 വയസ്സ് s/o നസീർ, പത്തമടക്കാരൻ വീട്, മറ്റത്തൂർ കുന്ന് ഇപ്പോൾ പാപ്പാളി പാടത്ത് താമസം എന്നയാളെയാണ് മറ്റത്തൂർകുന്ന് സ്വദേശിനിയുടെ പരാതിയിൽ ഊർജ്ജസ്വലമായ അന്വേഷണത്തിൽ ഒരാഴ്ചക്കുള്ളിൽ അറസ്റ്റിലായത്. ബൈക്കിൽ സഞ്ചരിച്ചു ഒറ്റയ്ക്ക് നടന്നു പോകുന്നതും സ്കൂട്ടറിൽ പോകുന്നതുമായ സ്ത്രീകളെ നിരീക്ഷിച്ച് വെളിച്ചം കുറവുള്ളതും ആൾ പെരുമാറ്റം ഇല്ലാത്തതുമായ ഭാഗങ്ങളിൽ എത്തുന്ന സമയം പുറകിലൂടെ ചെന്ന് പെട്ടെന്ന് ദേഹത്ത് കടന്നു പിടിക്കുകയാണ് പ്രതിയുടെ രീതി. പെട്ടെന്നുള്ള ആക്രമണത്തിൽ സ്ത്രീകൾ ഭയപ്പെടുകയും സ്കൂട്ടറിൽ നിന്നും മറ്റും മറിഞ്ഞു വീഴുവാൻ ഇടയാകുകയും ചെയ്യും. പോലീസ് അന്വേഷണത്തിൽ ഇയാൾ ഒന്നര കൊല്ലമായി ഈ രീതിയിൽ സ്ത്രീജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ ഭീതി പരത്തിക്കൊണ്ട് സഞ്ചരിക്കുന്നുണ്ട്. പല സ്ത്രീകളും പുറത്ത് പറയാൻ മടിയുള്ളതിനാൽ പരാതികളുമായി സ്റ്റേഷനിൽ എത്തിയിട്ടില്ല. എന്നാൽ പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ പല സ്ത്രീകളും കാര്യങ്ങൾ വെളിപ്പെടുത്തുകയും വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങൾ പങ്കുവെച്ചും പോലീസുമായി സഹകരിച്ച് വൈകുന്നേരം സമയങ്ങളിൽ മഫ്തിയിൽ പോലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നു മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്. ഡിവൈഎസ് പി കെ. സുമേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സിഐ പി കെ ദാസ്, എസ് ഐ അരിസ്റ്റോട്ടിൽ വി.പി , എസ്ഐ സുരേഷ് E A , എഎസ്ഐ സജു പൗലോസ്, എഎസ്ഐ ആഷ്ലിൻ ജോൺ, എഎസ്ഐ ലിജോൺ, സിപി ഓ ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു. പിടിയിലായ ഷനാസിന് മുൻപും സമാന കാര്യത്തിന് ചേർത്തല പോലീസ് സ്റ്റേഷനിൽ കേസുള്ളതാണ്. കൂടുതൽ പരാതികൾ ഈ വിഷയത്തിൽ വരാനുള്ള സാധ്യതയുണ്ട്. പ്രതിയെ പിടിച്ചതിനാൽ ഇനി പേടി കൂടാതെ രാത്രികാലങ്ങളിൽ സഞ്ചരിക്കാം എന്നുള്ളതിനാൽ നാട്ടുകാർ ആശ്വാസത്തിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്