ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം കൊലപാതക ശ്രമത്തിലേക്ക്; പ്രതി അറസ്റ്റിൽ
ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പൂമംഗലം എടക്കുളത്തുകാരൻ സതീഷ് (45 വയസ്സ്) നെ ആക്രമിച്ച കേസിൽ സുന്ദരപാണ്ഡ്യൻ (30 വയസ്സ്) കുമ്മം പെട്ടി, ദിണ്ഡിഗൽ, തമിഴ്നാട് എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 4-നു രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാൻ പെട്രോൾ പമ്പിന് എതിർവശത്തുള്ള സ്റ്റാർ ബെൻസ് സ്പെയർ പാർട്സ് സ്ഥാപനത്തിന് മുൻവശത്ത് വെച്ചാണ് ആക്രമണം നടന്നത്.
തർക്കത്തിനിടെ “നീ” എന്നു വിളിച്ചതിന്റെ വിരോധത്തിൽ സുന്ദരപാണ്ഡ്യൻ സതീഷിനെ തള്ളിയിട്ട ശേഷം വാഹനത്തിന്റെ ബ്രേക്കിൻറെ LINER കൊണ്ട് തലയിലും മുഖത്തും അടിച്ചു. ഇതിന്റെ ഫലമായി സതീഷിന് ആഴത്തിൽ മുറിവ് പറ്റി. ആക്രമണത്തിനിടെ വീണ്ടും തലക്ക് അടിക്കാൻ ശ്രമിക്കുമ്പോൾ സതീഷ് കൈകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചതിൽ സുന്ദരപാണ്ഡ്യൻ സതീഷിന്റെ തള്ളവിരലിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കഠിനമായ അടിയേറ്റ് സതീഷിന് ഗുരുതരമായ പരിക്ക് സംഭവിച്ചതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ സുന്ദരപാണ്ഡ്യനെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ക്ലീറ്റസ്, ദിനേശ്, പോലീസ് ഓഫീസർമാരായ സനീഷ് , രഞ്ജിത്ത് , കൃഷ്ണദാസ് എന്നിവരാണ് ഉണ്ടായിരുന്നത് .
സുന്ദരപാണ്ഡ്യനെ ബഹുമാനപ്പെട്ട ഇരിഞ്ഞാലക്കുട ജെ എഫ് സി എം കോടതിയിൽ ഹാജരാക്കി തുടർന്ന് റിമാൻഡ് ചെയ്ത് വിയ്യൂർ ജില്ലാ ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്.