ആനന്ദപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണൻ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ആനന്ദപുരം കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. ഇവരുടെ വീട്ടിൽ അന്നേ ദിവസം രണ്ടാനച്ചനുമായി വിഷ്ണു തർക്കം നടന്നിരുന്നു.കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജ്യേഷ്ഠനും അനുജനും തർക്കം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം ഷാപ്പിൽ വച്ച് വീണ്ടും തർക്കം ഉടലെടുത്തത്. ഷാപ്പിൽ നിന്നും പട്ടിക എടുത്താണ് ജ്യേഷ്ഠൻ വിഷ്ണു അനുജൻ യദുകൃഷ്ണൻ്റെ തലയിൽ മർദ്ദിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ യദുകൃഷ്ണനെ പിന്നീട് ആംബുലൻസ് എത്തിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇതിനിടെ വിഷ്ണു സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് വിവരം. പുതുക്കാട് പോലീസ് സ്ഥലത്തെത്തി വിഷ്ണുവിനായുള്ള അന്വേഷണം ആരംഭിച്ചു