ഇരിഞ്ഞാലക്കുട രൂപതാംഗമായ ഫാ. ജോൺസൺ ജി. ആലപ്പാട്ട് (59) നിര്യാതനായി. 13-01-2025 തിങ്കളാഴ്ച രാവിലെ 09ന് ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1965 മെയ് 07ന് ആലപ്പാട്ട് തെക്കേത്തല ജോർജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കര പ്രദേശത്ത് ജനിച്ചു. റവ. ഫാ. ആന്റോ ജി. ആലപ്പാട്ട്, റവ.സിസ്റ്റർ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആന്റോ, ജോസഫ് (Late), വർഗീസ്, ഡോ. പീറ്റർ എന്നിവർ സഹോദരങ്ങളാണ്.
തൃശ്ശൂർ, തോപ്പ് സെൻ്റ് മേരിസ് മൈനർ സെമിനാരിയിലും, കോട്ടയം സെൻ്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിലും, പുനെ,പേപ്പൽ സെമിനാരിയിലും വൈദികപരിശീലനം നടത്തിയ ബഹു. ജോൺസൻ അച്ചൻ അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1990 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അമ്പഴക്കാട് ഫൊറോന, ഇരിഞ്ഞാലക്കുട കത്തീഡ്രൽ എന്നിവിടങ്ങളിൽ അസ്തേന്തിയായും ലൂർദ്പുരം, മുരിക്കുങ്ങൽ, കൊടുങ്ങ, അമ്പനോളി, കൂടപ്പുഴ, കൊറ്റനല്ലൂർ, കുതിരതടം, മാരാങ്കോട്, സൗത്ത് മാരാങ്കോട്, പുത്തൻവേലിക്കര (സെൻ്റ് ജോർജ്), ചായ്പ്പൻകുഴി, കല്ലൂർ, കൊടകര ഫൊറോന, കൊന്നക്കുഴി, പാറക്കടവ്, തിരുമുകുളം എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രൂപത കെസിവൈഎം യുവജന സംഘടനയുടെ ഡയറക്ടറായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
ബഹുമാനപ്പെട്ട അച്ചൻ്റെ മൃതദേഹം 2025 ജനുവരി 15 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ 5 മണി വരെ ചാലക്കുടി, സെൻ്റ് ജെയിംസ് ഹോസ്പിറ്റലിനോട് അനുബന്ധിച്ചുള്ള സെൻ്റ് ജോസഫ് വൈദിക ഭവനിലും തുടർന്ന് വൈകീട്ട് 5.30 മുതൽ പറപ്പൂക്കരയിലുള്ള ബഹു. ജോൺസൻ അച്ചൻ്റെ സഹോദരൻ ഡോ. പീറ്റർ ആലപ്പാട്ടിന്റെ ഭവനത്തിലും പൊതുദർശനത്തിന് വയ്ക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷാകർമ്മത്തിന്റെ ആദ്യ ഭാഗം 2015 ജനുവരി 16 വ്യാഴാഴ്ച രാവിലെ 11.30 ന് പ്രസ്തുത ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30 മുതൽ 2 മണി വരെ പറപ്പൂക്കര സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന ദൈവാലയത്തിൽ അന്ത്യോപചാരമർപ്പിക്കുന്നതിന് വയ്ക്കുന്നതാണ്. ദൈവാലയത്തിൽ വച്ച് ഉച്ചകഴിഞ്ഞ് 02നുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും ശേഷം പറപ്പൂക്കര, സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌ക്കരിക്കുന്നതാണ്. അഭിവന്ദ്യ പിതാക്കന്മാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോയ് ആലപ്പാട്ട് , മാർ വിൻസെന്റ് നെല്ലായിപറമ്പിൽ, മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മൃതസംസ്കാര ശുശ്രൂഷകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്