IJKVOICE

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണിനെ ജയിലിലാക്കി

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ‘ഡ്യൂക്ക് പ്രവീൺ’ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി വില്ലേജ് സ്വദേശി മുതിരപ്പറമ്പിൽ വീട്ടിൽ പ്രവീൺ (27) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ് ടി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

23.05.2026 തീയതി മുതൽ സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രകാരം രണ്ട് മാസത്തേക്ക് ഇയാളെ തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് 01.07.2026 തീയതി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളൂർ എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

പ്രവീൺ ഇരിങ്ങാലക്കുട, കാട്ടൂര്‍, വലപ്പാട്, കൊരട്ടി പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് കവർച്ചക്കേസിലും, ആറ് വധശ്രമക്കേസിലും, ആയുധ നിയമപ്രകാരമുള്ള രണ്ട് കേസിലും, കുട്ടികൾക്കും മറ്റും നിരോധിത മയക്കു മരുന്നുകൾ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച മൂന്ന് കേസിലും, രണ്ട് അടിപിടിക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസ്സിലും അടക്കം പതിനെട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ് ടി, എസ് ഐ അനു ജോസ്, എസ് ഐ അഭിലാഷ്, ജി എ എസ് ഐ അൻവറുദ്ദീൻ, സി പി ഒ ആഷിഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.